Business

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ലെന്ന് നിയമസഭ രേഖകള്‍

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തില്‍ ആദ്യ മദര്‍ഷിപ് സാന്‍ഫെര്‍ണാണ്ടോ എത്തിയത് സര്‍ക്കാര്‍ ആഘോഷമാക്കുകയാണ്. എന്നാല്‍ തുറമുഖ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ലെന്ന് നിയമസഭ രേഖകള്‍ വ്യക്തമാക്കുന്നത്.

സംസ്ഥാന സര്‍ക്കാരിനും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിനും കേന്ദ്ര സര്‍ക്കാരിനും പങ്കാളിത്തമുള്ള പദ്ധതിയാണ് വിഴിഞ്ഞം.

8867.14 കോടി രൂപയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ ചെലവ്. ഇതില്‍ 5595.34 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വിഹിതം. ഇതില്‍ വെറും 884.38 കോടി രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതെന്ന് മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയില്‍ രേഖാമൂലം വ്യക്തമാക്കി. നല്‍കേണ്ട തുകയുടെ 16 ശതമാനം മാത്രമാണ് അദാനി ഗ്രൂപ്പിന് നല്‍കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 817.80 കോടിയും അദാനി കമ്ബനി 2454 കോടിയും ആണ് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് ചെലവഴിക്കുന്നത്.

1635 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ടായി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കണം. പുലിമുട്ട് നിര്‍മാണത്തിനും മത്സ്യ ബന്ധന തുറമുഖത്തിന്റെ നിര്‍മാണത്തിനുമായി സംസ്ഥാനം പിന്നെയും 1754 കോടി അനുവദിക്കണം. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കേണ്ട വിജിഎഫ് തുക നല്‍കിയിട്ടില്ല. നിര്‍മാണ ആവശ്യത്തിനായി ഇതുവരെ 884.38 കോടി രൂപ മാത്രമാണ് സംസ്ഥാനം കൈമാറിയത്. അദാനി പോര്‍ട്‌സ് 4000 കോടി രൂപയിലധികം തുറമുഖത്തിനായി വിനിയോഗിക്കുകയും ചെയ്തു.

കിട്ടേണ്ട തുക ഉടനെ അനുവദിക്കണമെന്നാവശ്യവുമായി സര്‍ക്കാരിനെ നിരന്തരം സമീപിക്കുകയാണ് നിര്‍മാണ കമ്ബനി. സഹകരണ കണ്‍സോര്‍ഷ്യം രൂപീകരിച്ച്‌ പണം കണ്ടെത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള നടപടികള്‍ തുടങ്ങിയതായി വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ വിഹിതം വൈകുന്നത് പദ്ധതിയെ ബാധിക്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

2015 ആഗസ്ത് 17 ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് വിഴിഞ്ഞം തുറമുഖത്തിനുള്ള കരാര്‍ അദാനി ഗ്രൂപ്പുമായി ഒപ്പ് വയ്ക്കുന്നത്. പാറ കല്ലിന്റെ ദൗര്‍ലഭ്യവും മത്സ്യതൊഴിലാളികളുടെ സമരവും തുറമുഖ നിര്‍മ്മാണത്തെ വൈകിപ്പിച്ചിരുന്നു. ഇപ്പോള്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങാനിരിക്കെ സര്‍ക്കാര്‍ വിഹിതത്തിനായി അദാനി ഗ്രൂപ്പ് സമ്മര്‍ദ്ദം ശക്തമാക്കിയേക്കും.

STORY HIGHLIGHTS:Legislature records that the government is not providing funds for the construction of Vizhinjam port

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker