
അഞ്ചരക്കണ്ടി ഡെന്റല് കോളജിലെ ഓര്ത്തോഡോന്റിക് വിഭാഗത്തിലെ അധ്യാപകര് ഉള്പ്പെടെയുള്ള മുഴുവന് ജീവക്കാരും രാജിവച്ചു.
വകുപ്പിലെ ഏഴ് ജീവനക്കാരാണ് ഒന്നിച്ച് രാജിക്കത്ത് സമര്പ്പിച്ചിരിക്കുന്നത്. ജീവനക്കാരൊന്നിച്ച് രാജിക്കത്ത് നല്കിയതോടെ ഡിപ്പാര്ട്ട്മെന്റിന്റെ പ്രവര്ത്തനം ആവതാളത്തിലായിരിക്കുകയാണ്. എന്നാല് രാജിക്കത്ത് നിലവില് കോളജ് മാനേജ്മെന്റ് സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.
നിതിന്രാജിന്റെ മരണത്തിന് പിന്നാലെ കോളജിലെ അധ്യാപകര്ക്കും ജീവനക്കാര്ക്കുമെതിരെ സോഷ്യല്മീഡിയയിലുടെ ഗുരുതരമായ ആരോപണങ്ങള് ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള് വകുപ്പിലെ മുഴുവന് ജീവനക്കാരും കൂട്ടമായി രാജിവെച്ചിരിക്കുന്നത്.
അതേസമയം, നിതിന് രാജിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില് പ്രതികള് തലശേരി ജില്ലാ സെഷന്സ് കോടതിയില് മുന്കൂര് ജാമ്യഹരജി നല്കി. ഒളിവില് കഴിയുന്ന ഓറല്പതോളജി ആന്ഡ് മൈക്രോ ബയോളജി മേധാവി ഡോ. എം.കെ റാം, അസോസിയേറ്റഡ് പ്രൊഫ. ഡോ. കെ.ടി സംഗീത നമ്പ്യാര് എന്നിവരാണ് മുന്കൂര് ജാമ്യഹരജി നല്കിയത്. ഹരജി 22ന് വീണ്ടും കോടതി പരിഗണിക്കും.
കോളജ് കെട്ടിടത്തില്നിന്ന് ചാടി മരിക്കുന്നതിന് മുമ്പ് നിതിന് രണ്ടുമണിക്കൂറോളം കോളജ് പ്രിന്സിപ്പലിന്റെ മുറിയിലാണ് ഉണ്ടായിരുന്നതെന്നും നിതിനിന്റെ മരണത്തില് തങ്ങള്ക്ക് ഒരു ബന്ധവും ഇല്ലെന്നും ഇരുവരും നല്കിയ മുന്കൂര് ജാമ്യഹരജിയില് പറയുന്നു. നിതിന് പ്രിന്സിപ്പലിന്റെ റൂമിലുണ്ടായ സമയത്ത് വൈസ് പ്രിന്സിപ്പലും ഡോ. ലതയും ഉള്പ്പെടെ മറ്റ് പലരും മുറിയില് ഉണ്ടായിരുന്നു. നിതിന് പ്രിന്സിപ്പലിന്റെ മുറിയുടെ മുന്നില് നില്ക്കുന്നത് മറ്റുള്ളവര് കണ്ടിട്ടുണ്ട്. ഡോ. ലതയാണ് നിതിനെതിരേ സൈബര് സെല്ലിന് പരാതി നല്കിയതെന്നും ഹരജിയില് ചൂണ്ടിക്കാട്ടുന്നു. കൂടാതെ നിതിനിന്റെ ആത്മഹത്യയ്ക്ക് കാരണം ലോണ്ആപ്പിന്റെ ഭീഷണി കാരണമാണെന്നും അധ്യാപകര് നല്കിയ ഹരജിയില് പറയുന്നുണ്ട്.
അതേസമയം, പ്രതികളുടെ മുന്കൂര് ജാമ്യത്തെ പ്രോസിക്യൂഷന് ശക്തമായി എതിര്ക്കുന്നുവെന്നും വാദം തീരുന്നതുവരെ അറസ്റ്റ് പാടില്ലെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തെ അംഗീകരിക്കാന് കഴിയില്ലെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര് കെ. അജിത്ത് കുമാര് കോടതിയില് പറഞ്ഞു. കഴിഞ്ഞ 10നാണ് തിരുവനന്തപുരം ഉഴമലയ്ക്കല് സ്വദേശിയായ നിതിന് രാജ് കോളജ് കെട്ടിടത്തില്നിന്നു ചാടി മരിച്ചത്.
അഞ്ചരക്കണ്ടി മെഡിക്കല് കോളജിലെ ബി.ഡി.എസ് വിദ്യാര്ഥി നിതിന് രാജിന്റെ മരണത്തില് ലോണ് ആപ്പിനെതിരേ കേസ്. ചക്കരക്കല് പൊലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇന്സ്റ്റ് പേ എന്ന ആപ്പിനെതിരായാണ് കേസ്.
ജനുവരിയിലാണ് നിതിന് രാജ് ആപ്പ് വഴി 36 ശതമാനം പലിശയ്ക്ക് 15,000 രൂപ വായ്പയെടുത്തത്. ഏപ്രില് മുതല് നിതിനെ ആപ്പുമായി ബന്ധപ്പെട്ടവര് മാനസികമായി പീഡിപ്പിച്ചുവെന്നും ഭയപ്പെടുത്തി പണം തിരിച്ചടപ്പിക്കാന് ശ്രമിച്ചുവെന്നുമാണ് എഫ്.ഐ.ആറില് പറയുന്നത്. ലോണ് ആപ്പ് നിതിന്റെ അധ്യാപികയുടെ ഫോണിലേക്ക് ഉള്പ്പെടെ ഭീഷണി സന്ദേശങ്ങള് അയച്ചതായും പ്രിന്സിപ്പല് നിതിനെ വിളിച്ചുവരുത്തി ലോണിനെക്കുറിച്ച് ചോദിച്ചതായും വാര്ത്തകള് വന്നിരുന്നു.
ലോണ് ആപ്പുമായി ബന്ധപ്പെട്ട വിഷയത്തില് മുമ്പ് സൈബര് സെല്ലും കേസെടുത്തിരുന്നു. ഇതിന്റെ വിവരങ്ങള് ചക്കരയ്ക്കല് പൊലിസിന് കൈമാറുകയായിരുന്നു. ലോണ് ആപ്പിന്റെ ഭീഷണിയും കോളജിന്റെ ഭാഗത്തുനിന്നുണ്ടായ ചോദ്യം ചെയ്യലുമാണ് നിതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വാര്ത്തയുണ്ടായിരുന്നെങ്കിലും കുടുംബം ഇത്തരം വാദങ്ങള് തള്ളുകയായിരുന്നു. ലോണ് ആപ്പുമായി ബന്ധപ്പെട്ട് കോളജിലെ സ്റ്റാഫ്റൂമില് എന്താണ് സംഭവിച്ചതെന്ന് അധികൃതര് കുടുംബത്തെ അറിയിച്ചിട്ടില്ലെന്ന് നിതിന് രാജിന്റെ ബന്ധുക്കള് പറയുന്നത്.
Story Highlights:Nithin Raj’s death: All orthodontic department employees at Ancharakandi Dental College resign
