
ബുധനാഴ്ച വരെ കാക്കും, കരാറായില്ലെങ്കില്‍ ബോംബിടും; ഇറാന് അന്ത്യശാസനവുമായി ട്രംപ്
ഇറാനുമായുള്ള വെടിനിർത്തല്‍ കരാർ അവസാനിപ്പിക്കുമെന്ന് സൂചന നല്‍കി അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.
ബുധനാഴ്ചയ്ക്കുള്ളില്‍ കരാറിലെത്തിയില്ലെങ്കില്‍ ശക്തമായ ബോംബാക്രമണം നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.
വെടിനിർത്തല്‍ ചർച്ചകള്‍ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തില്‍ ട്രംപിന്റെ ഭീഷണിയും ഇറാന്റെ നിലപാടും ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി ഉയർത്തിയിരിക്കുകയാണ്. വെടിനിർത്തല്‍ നീട്ടുന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്നും എന്നാല്‍ ഇറാനിലെ തുറമുഖങ്ങള്‍ക്കുമേലുള്ള നാവിക ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു.
ഏപ്രില്‍ പകുതി മുതല്‍ ഇറാനിലെ തുറമുഖങ്ങളിലേക്കുള്ള കപ്പല്‍ ഗതാഗതം യുഎസ് നാവികസേന തടയുന്നുണ്ട്. ഇറാൻ ഈ നടപടിയെ നിയമവിരുദ്ധമെന്നും പ്രകോപനപരമെന്നും വിളിച്ച് അപലപിച്ചിരുന്നു. ഉപരോധം തുടർന്നാല്‍ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടയുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പാക്കിസ്ഥാനില്‍ വെച്ച് നടന്ന ചർച്ചകള്‍ പരാജയപ്പെട്ടതും, ആണവ കരാറുകള്‍, ഉപരോധം നീക്കല്‍ തുടങ്ങിയ കാര്യങ്ങളിലെ ഭിന്നതകളുമാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്. അതേസമയം പാക്കിസ്ഥാന്റെ നേതൃത്വത്തില്‍ ചർച്ചകള്‍ പുനരാരംഭിക്കാനുള്ള നീക്കം നടത്തുന്നുണ്ട്.
Story HighlightsWill wait until Wednesday, or bomb if no deal is made; Trump issues ultimatum to Iran




