IndiaNews

വഖഫ് നിയമം:സുപ്രീംകോടതിയില്‍ ഇന്ന് കേന്ദ്രസർക്കാരിനേറ്റത് കനത്ത പ്രഹരം.

ഡൽഹി:വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികളില്‍ സുപ്രീംകോടതിയില്‍ ഇന്ന് കേന്ദ്രസർക്കാരിനേറ്റത് കനത്ത പ്രഹരം. വഖഫ് നിയമഭേദഗതിയിലെ മൂന്ന് പ്രധാന വ്യവസ്ഥകള്‍ മരവിപ്പിച്ച്‌ നിർണ്ണായക ഉത്തരവ് ഇറക്കുമെന്ന സൂചനയടക്കം നല്‍കിയുള്ള സുപ്രീംകോടതിയുടെ നിലപാട് ഹർജിക്കാർക്ക് ആശ്വാസമേകുന്നതാണ്.

നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള നിർദ്ദേശങ്ങള്‍ കോടതി ഇന്ന് തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിന്‍റെ അഭ്യർത്ഥന കാരണം ഇടക്കാല ഉത്തരവ് നാളത്തേക്ക് മാറ്റുകയായിരുന്നു. ഹിന്ദു സ്ഥാപനങ്ങളില്‍ മുസ്ലിങ്ങളെ ഉള്‍പ്പെടുത്തുമോ എന്ന് ചോദിച്ച കോടതി വഖഫ് കൗണ്‍സിലില്‍ എക്സ് ഒഫിഷ്യോ അംഗങ്ങള്‍ ഒഴികെയുള്ളവർ മുസ്ലിംങ്ങള്‍ തന്നെയാകണം എന്ന നിലപാടെടുത്തു. നൂറൂ വർഷം മുമ്ബുള്ള ചരിത്രം മായ്ച്ചു കളയാൻ ശ്രമിക്കരുത് എന്ന മുന്നറിയിപ്പും കോടതി സർക്കാരിന് നല്‍കി.

വിശദവിവരങ്ങള്‍

നിയമത്തിലെ മൂന്ന് വ്യവസ്ഥകളിലാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബഞ്ച് വാദത്തിലുടനീളം ആശങ്ക അറിയിച്ചത്. നൂറ്റാണ്ടുകളായി ഉപയോഗത്തിലൂടെ വഖഫ് ആയ സ്വത്തുക്കള്‍ രജിസ്റ്റർ ചെയ്തിട്ടില്ല എന്ന ഒറ്റക്കാരണത്താല്‍ എങ്ങനെ വഖഫ് അല്ലാതാക്കും എന്ന് കോടതി ചോദിച്ചു.

പതിമൂന്നാം നൂറ്റാണ്ടു മുതലുള്ള വഖഫ് സ്വത്തുക്കള്‍ക്ക് എങ്ങനെ രേഖകള്‍ ഹാജരാക്കാൻ കഴിയും. നിയമം നടപ്പായാല്‍ രജിസ്റ്റർ ചെയ്യാത്ത ഭൂമി ആകെ വഖഫ് അല്ലാതാകുന്നതിന്‍റെ പ്രത്യാഘാതം ആശങ്ക ഉണ്ടാക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രജിസ്റ്റർ ചെയ്യാനുള്ള നിയമം നൂറു വർഷമായി ഇന്ത്യയിലുണ്ട് എന്ന് സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത വാദിച്ചപ്പോള്‍ അതിനു മുമ്ബുള്ള ചരിത്രം മായ്ക്കരുത് എന്നായിരുന്നു സുപ്രീം കോടതിയുടെ താക്കീത്. കേന്ദ്ര വഖഫ് കൗണ്‍സിലില്‍ ആകെയുള്ള 22 പേരില്‍ എട്ടു പേർ മാത്രം മുസ്ലിംങ്ങള്‍ ആകാനുള്ള സാധ്യതയും നിയമം തുറന്നിടുന്നതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

മന്ത്രി അടക്കമുള്ള എക്സ് ഒഫിഷ്യോ അംഗങ്ങളെ അംഗീകരിക്കാം. എന്നാല്‍ ബാക്കിയുള്ള അംഗങ്ങള്‍ മുസ്ലിങ്ങള്‍ തന്നെയാകണം. ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണസമിതിയില്‍ മുസ്ലിങ്ങളെ നിങ്ങള്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു. കൗണ്‍സിലില്‍ രണ്ട് അമുസ്ലിങ്ങളേ പരമാവധി ഉണ്ടാകൂ എന്ന ഉറപ്പ് എഴുതി നല്‍കാം എന്നാണ് കേന്ദ്ര സർക്കാർ മറുപടി നല്കിയത്.

തർക്കങ്ങളില്‍ കളക്ടർമാർ അന്വേഷണം തുടങ്ങുമ്ബോള്‍ തന്നെ വഖഫ് സ്വത്ത് അതല്ലാതായി കണക്കാക്കാം എന്ന വ്യവസ്ഥയേയും കോടതി എതി‍ർത്തു. അന്വേഷണം നടത്താൻ തടസ്സമില്ലെന്നും എന്നാല്‍ വഖഫ് സ്വത്തിന്‍റെ സ്വഭാവം കേസില്‍ അന്തിമ തീർപ്പു വരുന്നത് വരെ മാറ്റാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഇടക്കാല ഉത്തരവ് കോടതി പറഞ്ഞെങ്കിലും ഇതില്‍ കേന്ദ്രത്തിന്‍റെ വിശദവാദം കേള്‍ക്കണം എന്ന ആവശ്യം അംഗീകരിച്ച്‌ നാളത്തേക്ക് മാറ്റുകയായിരുന്നു.

മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം എന്ന വാദമാണ് ഹർജിക്കാർ പ്രധാനമായും ഉന്നയിച്ചത്. ഭണണനിർവ്വഹണവും മതാചാരവും കൂട്ടികലർത്തേണ്ടതില്ല എന്ന നിലപാട് കോടതി ഹർജിക്കാരെ അറിയിച്ചു. ട്രസ്റ്റ് രൂപീകരണത്തെക്കുറിച്ചുള്ള ഭാഗത്ത് കോടതി ഉത്തരവുകള്‍ ബാധകമാകില്ല എന്ന വരി നിയമത്തില്‍ ചേർത്തതിലും ചീഫ് ജസ്റ്റിസ് അതൃപ്തി അറിയിച്ചു. അക്രമത്തിലൂടെ സമ്മർദ്ദം ചെലുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും സംഘർഷങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നിയമം പൂർണ്ണമായി സ്റ്റേ ചെയ്തില്ലെങ്കിലും തർക്കം ഉയർന്ന വ്യവസ്ഥകളില്‍ കോടതി ഇടപെടാൻ തീരുമാനിച്ചത് കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടിയാവുകയാണ്.

STORY HIGHLIGHTS:Waqf Act: The central government suffered a heavy blow in the Supreme Court today.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker