
മോസ്കോ: അതിശക്തമായ ഭൂകമ്പത്തെ തുടർന്നു റഷ്യൻ തീരങ്ങളിൽ ശക്തമായ സൂനാമി തിരകൾ ആഞ്ഞടിച്ചു. റഷ്യയിലെ സെവേറോ-കുറിൽസ്ക്ക് മേഖലയിൽ സൂനാമി തിരകൾ കരയിലേക്ക് ആഞ്ഞടിക്കുന്ന ഒട്ടേറെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റഷ്യയിലെ കാംചത്ക ഉപദ്വീപിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെയാണിത്.

പസിഫിക് സമുദ്രത്തിൽ പെട്രോപാവ്ലോവ്സ്ക് -കാംചാറ്റ്സ്കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

റഷ്യയിലെ കംചത്ക ഉപദ്വീപിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് സൂനാമി തിരകൾ ജപ്പാനിൽ എത്തിയതായും റിപ്പോർട്ടുകളുണ്ട്. വടക്കൻ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലാണ് സൂനാമി തിരകൾ എത്തിയത്. ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു.

2011ൽ ജപ്പാനിൽ ആഞ്ഞടിച്ച സൂനാമിയിൽ ആണവകേന്ദ്രം തകർന്നിരുന്നു. ജപ്പാനിലും അമേരിക്കയിലും സൂനാമി മുന്നറിയിപ്പ് നേരത്തേ പുറപ്പെടുവിച്ചിരുന്നു. അലാസ്കയിലും ഹവായിയിലും യുഎസ് അധികൃതർ സൂനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരപ്രദേശത്ത് നിന്നും ഒഴിപ്പിക്കൽ നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇന്തോനീഷ്യ, ഫിലിപ്പീൻസ്, ന്യൂസിലൻഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളും സൂനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

STORY HIGHLIGHTS:Powerful earthquake; Tsunami waves hit Russia and Japan