പുതിയ അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ പുറത്തിറക്കി

തിരുവനന്തപുരം:പുതിയ അധ്യയനവർഷത്തെ വിദ്യാഭ്യാസ കലണ്ടർ തീരുമാനിച്ച് സർക്കാർ. സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ഹൈസ്കൂളുകളില്‍ അര മണിക്കൂർ പ്രവൃത്തി സമയം കൂടും.

രാവിലെയും വൈകിട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുക. ഇതോടെ പുതിയ പ്രവൃത്തി സമയം രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെയാകും. ഒപ്പം തുടർച്ചയായി 6 പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 7 ശനിയാഴ്ചകളില്‍ കൂടി ക്ലാസ് ഉണ്ടാകും. ആകെ 205 പ്രവൃത്തി ദിവസങ്ങള്‍. യുപിയില്‍ രണ്ട് ശനിയാഴ്ചയും ഹൈസ്കൂളിന് ആറ് ശനിയാഴ്ചയും പ്രവൃത്തിദിനമാക്കും. എല്‍പി ക്ലാസുകാർക്ക് ഇത്തവണ അധികശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കില്ല.

വിദ്യാഭ്യാസ ചട്ടം അനുസരിച്ച് എല്‍പി ക്ലാസുകളില്‍ പ്രതിവർഷം 800 മണിക്കൂർ ക്ലാസാണ് നിർദേശിക്കുന്നത്. അതിന് ഈ പ്രവൃത്തി ദിനങ്ങള്‍ മതിയാകും. ഹൈസ്കൂളുകളില്‍ 1200 മണിക്കൂർ പഠന സമയം നിർദേശിക്കുന്ന സാഹചര്യത്തിലാണ് 7 അധിക പ്രവൃത്തി ദിവസങ്ങള്‍ക്കൊപ്പം ദിവസവും അര മണിക്കൂർ കൂട്ടുന്നത്.

മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായ വിദ്യാഭ്യാസ ഗുണനിലവാരസമിതി യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ കലണ്ടർ തീരുമാനിച്ചില്ലെങ്കില്‍ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി നേരിട്ടുവരേണ്ടിവരുമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി മുന്നറിയിപ്പുനല്‍കിയിരുന്നു. ജൂണ്‍ രണ്ടിന് സ്കൂള്‍ തുറക്കുന്നതിനാല്‍, കോടതിയലക്ഷ്യനടപടി ഒഴിവാക്കാൻ മന്ത്രി വെള്ളിയാഴ്ച അടിയന്തരയോഗം വിളിച്ചുചേർക്കുകയായിരുന്നു.

STORY HIGHLIGHTS:The educational calendar for the new academic year has been released;
