Education

സ്കൂൾ സമയം :ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അംഗീകാരം

സ്കൂൾ സമയം :ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അംഗീകാരം


സ്‌കൂളുകളിലെ പഠനസമയത്തില്‍ മാറ്റം കൊണ്ടുവരണമെന്നതുള്‍പ്പെടെയുള്ള സുപ്രധാന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം.  സ്‌കൂളുകളിലെ പഠനസമയം രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാക്കണമെന്ന നിര്‍ദേശമാണ് ഡോ: എം.എ ഖാദര്‍ അധ്യക്ഷനായി സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ രണ്ടാം റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം.

അതേസമയം പ്രാദേശിക ആവശ്യങ്ങള്‍ പരിഗണിച്ച്‌ സ്‌കൂളുകള്‍ക്ക് സമയം ക്രമീകരിക്കാമെന്നും റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഓരോന്നും പ്രത്യേകമായി പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാവൂ എന്ന വ്യവസ്ഥയോടെയാണ് റിപ്പോര്‍ട്ടിന് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കിയത്. പ്രീ-സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവയുടെ പഠനസമയം പ്രാദേശിക സമൂഹം തീരുമാനിക്കുന്നതായിരിക്കും ഉചിതമെന്നാണ് നിര്‍ദ്ദേശം.

നാല്-നാലര മണിക്കൂര്‍ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിച്ചാല്‍ മതി.  പഠനസമയത്തിന് പുറമേ രണ്ട് മണി മുതല്‍ നാല് മണി വരെ കലാകായിക അഭിരുചി പ്രവര്‍ത്തനങ്ങള്‍ക്കും ലൈബ്രറി, ലബോറട്ടറി, തൊഴില്‍ വിദ്യാഭ്യാസം തുടങ്ങിയവയ്‌ക്ക് വിനിയോഗിക്കാം.
എന്നാല്‍, നിലവിലെ സാമൂഹിക സാഹചര്യം ഇത്തരമൊരു സമയമാറ്റത്തിന് പരുവപ്പെട്ടിട്ടുണ്ടോയെന്ന് വിശദമായി പരിശോധിച്ച്‌ ആവശ്യമായ ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനമെടുക്കാവൂ എന്നും ശനിയാഴ്ചകള്‍ കുട്ടികളുടെ സ്വാതന്ത്ര്യദിനമായി മാറണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അധ്യാപകരുടെ സ്ഥാനക്കയറ്റം സീനിയോറിറ്റി അടിസ്ഥാനത്തില്‍ നടത്തുന്നതിന് പകരം കഴിവും അഭിരുചിയും പരിഗണിച്ചു നടത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതു നടപ്പാക്കുമ്പോള്‍ സുതാര്യമായി വേണമെന്നും അതിന് കഴിയുന്ന തരത്തിലുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.  അധ്യാപക തസ്തികനിര്‍ണയം കാലോചിതമായി പരിഷ്‌കരിക്കണം, പഠനമാധ്യമം മാതൃഭാഷയാകണം, ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

പാഠ്യേതര മേഖലയിലെ മികവിന് നല്‍കുന്ന ഗ്രേസ് മാര്‍ക്ക് തുടരണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടില്‍ ഗ്രേസ് മാര്‍ക്കിന് നിയന്ത്രണം കൊണ്ടുവരണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ള നിര്‍ദേശങ്ങള്‍ പലതും വിവാദമാകാൻ ഇടയുള്ളതിനാല്‍ പരിശോധിച്ച് മാത്രമേ നടപ്പിലാക്കാവൂ എന്നാണ് തത്വത്തില്‍ അംഗീകരിച്ചിട്ടുള്ളത്. അതിനാല്‍ ഓരോ നിര്‍ദേശവും നടപ്പാക്കുന്നതിന് മന്ത്രിസഭയുടെ ഉള്‍പ്പെടെ പ്രത്യേക അംഗീകാരം ആവശ്യമായി വരും.

സ്‌കൂളുകളില്‍ ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസം; സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സ്‌കൂളുകളില്‍ ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അധ്യയന ദിവസം 220 ആക്കി വര്‍ധിപ്പിച്ച പുതിയ വിദ്യാഭ്യാസ കലണ്ടര്‍ സര്‍ക്കാര്‍ കൂടിയാലോചിച്ച്‌ തീരുമാനമെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെപിഎസ്ടിഎ), കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെഎസ്ടിയു), സ്‌കൂള്‍ ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (പിജിടിഎ) തുടങ്ങിയ സംഘടനകള്‍ നല്‍കിയ ഹര്‍ജികളാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്‍ വിധി പറഞ്ഞത്.

ജൂണ്‍ മൂന്നിനാണ് 220 പ്രവൃത്തി ദിവസങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ വിദ്യാഭ്യാസ കലണ്ടര്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്. മുന്‍ വര്‍ഷങ്ങളിലെ 200 അധ്യയന ദിവസമെന്ന കലണ്ടറില്‍ മാറ്റം വരുത്തിയാണ് ഈ തീരുമാനമെടുത്തത്. മൂവാറ്റുപുഴ വിട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവുണ്ടായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത്.അതേസമയം, വിദ്യാഭ്യാസ കലണ്ടര്‍ റദ്ദാക്കാന്‍ കോടതി തയാറായില്ല.

STORY HIGHLIGHTS:School Time: Cabinet approves Khader Committee report

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker