
കൊച്ചി:ഗ്രാൻഡ് ഹയാത്ത് ഹോട്ടലില്‍ നിന്നും അപമാനം നേരിട്ടതായി മാദ്ധ്യമ പ്രവർത്തകൻ ജിബി സദാശിവൻ. കഴിഞ്ഞ ദിവസം ഹോട്ടലില്‍ സംഘടിപ്പിച്ച ക്രിട്ടിക്കല്‍ കെയർ ഡോക്ടർമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അദ്ദേഹം ഉള്‍പ്പെടെയുള്ള മാദ്ധ്യമ പ്രവർത്തകർ അവഹേളനം നേരിട്ടത്.
പിന്നീട് അദ്ദേഹം ഇതേക്കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവയ്ക്കുകയായിരുന്നു.
കൊച്ചിയിലെ മാദ്ധ്യമപ്രവർത്തകർക്ക് വളരെ മോശം അനുഭവമുണ്ടാവുകയും അവഹേളിക്കപെടുകയും ചെയ്ത സംഭവമാണ് കൊച്ചി ഗ്രാൻഡ് ഹയാത്തില്‍ ഉണ്ടായതെന്ന് അദ്ദേഹം ക്രിട്ടിക്കല്‍ കെയർ ഡോക്റ്റർമാരുടെ സംമ്മേളനം നടക്കുകയായിരുന്നു അവിടെ. ഏകദേശം നാലായിരത്തോളം ഡോക്ടർമാർ പങ്കെടുക്കുന്നു എന്ന് സംഘാടകർ അവകാശപ്പെട്ട സമ്മേളനം.
മരുന്ന് കമ്ബനിക്കാർ സ്‌പോണ്‍സർ ചെയ്യുന്ന സമ്മേളനം ആയത് കൊണ്ടുതന്നെ അത്യാഡംബരപൂർണമായിരുന്നു സമ്മേളന നടത്തിപ്പ്. (സ്വാഭാവികമായും വരും നാളുകളില്‍ സ്‌പോണ്‍സർ ചെയ്തെ മരുന്നു കമ്ബനിയുടെ മരുന്ന് കൂടുതലായി എഴുതേണ്ടി വരുമല്ലോ).ഐഎസ്‌സിസിഎം ആയിരുന്നു സംഘാടകർ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഡോക്ടർമാരുടെ വാർത്താ സമ്മേളനം ഉണ്ടെന്ന പി ആർ ഏജൻസിയുടെ ക്ഷണം സ്വീകരിച്ചാണ് ഞങ്ങള്‍ അവിടെ എത്തിയത്. 15 പേരില്‍ താഴെയെ ഉണ്ടായിരുന്നുള്ളു.
12 മണിക്ക് പ്രസ് മീറ്റ് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 12.15 ആയപ്പോഴാണ് ഞങ്ങള്‍ അവിടെ എത്തിയത്. അര മണിക്കൂർ കാത്തിരുന്നിട്ടും വാർത്താ സമ്മേളനം തുടങ്ങിയില്ല. ഞങ്ങള്‍ പുറത്ത് ബുഫേ ഭക്ഷണം അറേഞ്ച് ചെയ്തതിനടുത്ത് നിന്ന് ചായ കുടിച്ച് വർത്തമാനം പറഞ്ഞു നിന്നു. അവിടെ 3 ഭരണിയില്‍ കുക്കീസ് ഇരിപ്പുണ്ടായിരുന്നു.
അതും എടുത്ത്കഴിച്ച് തുടങ്ങിയപ്പോള്‍ ഹയാത്തിലെ ഫുഡ് സെർവിംഗ് ടീമിലുള്ള രണ്ട് പേർ വന്ന് ഭരണികള്‍ എടുത്ത് കൊണ്ട് പോയി. എന്നാല്‍ അവിടെ നിന്ന ഞങ്ങളോട് കഴിച്ച് കഴിഞ്ഞോ, അല്ലങ്കില്‍ എടുത്തോട്ടെ, എന്നൊരു വാക്ക് പോലും അവർ ചോദിച്ചില്ല. അപ്പോള്‍ ഞങ്ങള്‍ക്ക് പ്രത്യേകിച്ച് ഒന്നും തോന്നാത്തതിനാല്‍ ക്യാമറയില്‍ കൂടി ഞങ്ങള്‍ കഴിക്കുന്നത് കണ്ട മാനേജർ പിള്ളേരെ വിട്ട് ഭരണി എടുപ്പിച്ചതാണെന്ന സെല്‍ഫ് ട്രോള്‍ ഇറക്കി ഞങ്ങള്‍ അത് തമാശയായി എടുക്കുകയും ചെയ്തു.
എന്നാല്‍ പത്ര സമ്മേളനം അവസാനിച്ച് ഹാളിന് തൊട്ടു മുന്നില്‍ അറേഞ്ച് ചെയ്തിരുന്ന ഭക്ഷണം കഴിക്കാൻ പ്ലേറ്റ് എടുത്തതും സംഘാടകയായ ഒരു വനിതാ ഡോക്ടർ വന്ന് ഇത് നിങ്ങള്‍ക്കുള്ള ഭക്ഷണമല്ല, വി ഐപികള്‍ക്കുള്ളതാണ്, നിങ്ങള്‍ക്കുള്ള ഭക്ഷണം അപ്പുറത്തുണ്ട് എന്ന് ധാർഷ്ട്യത്തോടെ പറയുന്ന കാഴ്ചയാണ് കണ്ടത്. എല്ലാവർക്കും ഭക്ഷണം കഴിക്കാൻ കൂപ്പണ്‍ കൊണ്ട് തന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം നാണക്കേടും സങ്കടവുമൊക്കെ തോന്നി. നല്ല വിശപ്പും. ഉച്ചയ്ക്ക് 1.45 ആയിരുന്നു. എങ്കിലും ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ് ഞങ്ങള്‍ അപ്പുറത്തേക്ക് നീങ്ങിയെങ്കിലും തിരക്ക് കാരണം ഭക്ഷണ കൗണ്ടർ പോലും കാണാൻ കഴിയുമായിരുന്നില്ല. സമ്മേളന പ്രതിനിധികളെല്ലാം ഭക്ഷണം കഴിക്കുകയായിരുന്നു.
അവിടെ നിന്നാല്‍ ഏറെ നേരം ക്യൂ നില്‍ക്കേണ്ടി വരും. പലർക്കും ഓഫീസില്‍ ചെന്നിട്ട് മറ്റു ജോലികളുണ്ട്. ഞങ്ങളെ ക്ഷണിച്ച പി ആർ കാരോട് വിവരം പറഞ്ഞു. അവർ സംഘാടകരുമായി സംസാരിച്ച് പ്രസ് മീറ്റ് നടത്തിയ ഹാളിന് പുറത്തുള്ള ഭക്ഷണ കൗണ്ടറില്‍ നിന്ന് ഭക്ഷണം കഴിക്കാൻ സൗകര്യം ഒരുക്കാമെന്ന് പറഞ്ഞു.

അങ്ങോട്ടേക്ക് കൊണ്ട് പോവുകയും ചെയ്തു. ഭക്ഷണം കഴിക്കാൻ പ്ലേറ്റ് എടുത്തപ്പോള്‍ വീണ്ടും ആ സ്ത്രീ തടയുകയും ഗ്രാൻഡ് ഹയാത്തിലെ ഭക്ഷണ കൗണ്ടറില്‍ ഉണ്ടായിരുന്ന മാനേജരോ മറ്റോആണെന്ന് തോന്നുന്നു, ഭക്ഷണം എടുത്തവരെ തടയുകയും ചിലരുടെ പ്‌ളേറ്റ് തിരികെ വാങ്ങി വയ്ക്കുകയും ചെയ്തു.
ഇതു പോലെ ഒരവഹേളനം ഇതിന് മുൻപ് നേരിട്ടിട്ടില്ല. അപ്പോഴാണ് നേരത്തേ, കുക്കീസ് ഇരുന്ന ഭരണി എടുത്ത് കൊണ്ട് പോയതും സംഘാടകരുടെ നിർദേശപ്രകാരം ഞങ്ങള്‍ കഴിക്കാതിരിക്കാൻ വേണ്ടിയാണെന്ന് ബോധ്യപ്പെട്ടത്.
അന്നം ദൈവമാണ്. ആരോ എവിടെയോ ആയിക്കോട്ടെ, ഒരാള്‍ ഭക്ഷണം കഴിക്കാൻ പ്ലേറ്റെടുത്താല്‍ അത് തിരികെ വാങ്ങി വയ്ക്കുന്നത് മാന്യതയല്ല. അത്, ആരായാലും. വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല വകതിരിവ് കൂടി ഉണ്ടാകണം. നമ്മള്‍ കഴിച്ചില്ലങ്കിലും മറ്റൊരാളെയെങ്കിലും കഴിപ്പിക്കണം. ഒരാള്‍ക്കും ഭക്ഷണം നിഷേധിക്കരുത്.
ഇത് ഡോക്ടർമാരും ഹയാത്തിലെ ഹോസ്പിറ്റാലിറ്റി ടീമും മനസിലാക്കണം. ഞങ്ങള്‍ ഒരാളും പിന്നെ അവിടെ ഭക്ഷണം കഴിക്കാൻ നിന്നില്ല. എല്ലാവരും ഇറങ്ങിപ്പോന്നു. അത്ര അവഹേളനപരമായിരുന്നു സംഘാടകരുടെ പെരുമാറ്റമെന്നും അദ്ദേഹം ആരോപിച്ചു.
ഒരു പ്രമുഖ മരുന്ന് കമ്ബനിയായിരുന്നു സമ്മേളനത്തിന്റെ സ്‌പോപോണ്‍സർ എന്നാണ് മനസിലാക്കുന്നത്. 1 കോടി രൂപയ്ക്ക് മേല്‍ അവർ ചെലവാക്കിയിട്ടുണ്ടാകും. ഇത്രയും പണം ചെലവഴിച്ച് നടത്തിയ പരിപാടിയിലാണ് ഈ അല്‍പത്തരം കാണിച്ചതെന്നും ജിബി ഫേസ്ബുക്കില്‍ കുറിച്ചു.
STORY HIGHLIGHTS:Media workers insulted at event organized at Grand Hyatt
അടിയന്തിര ചികിത്സ വേണം : ക്രിട്ടിക്കൽ കെയർ ഡോക്ടർമാർക്കും ഗ്രാൻഡ് ഹായത്തിലെ ഹോസ്പിറ്റാലിറ്റി ടീമിനും
കൊച്ചിയിലെ…
Posted by Jibi Sadasivan on Friday, March 7, 2025