
ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി പാകിസ്ഥാന് നല്‍കി ഇന്ത്യ. പാകിസ്ഥാനിലും പാക് അധിനിവേശ കാശ്‌മീരിലുമുള്ള ഭീകരരുടെ കേന്ദ്രങ്ങളിലാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പേരിട്ട സൈനിക നടപടി വഴി തിരിച്ചടി നല്‍കിയത്.

ഭീകരരുടെ കേന്ദ്രങ്ങളായ ഒൻപത് ഇടങ്ങളിലാണ് ഇന്ത്യൻ സൈന്യം തിരിച്ചടി നല്‍കിയിരിക്കുന്നത്. അതേസമയം നടന്നത് മിസൈല്‍ ആക്രമണമാണെന്ന് പാകിസ്ഥാൻ മാദ്ധ്യമങ്ങള്‍ സ്ഥിരീകരിച്ചു.

ബഹാവല്‍പൂർ, മുസാഫറാബാദ്, കോട്‌ലി, മുറിഡ്‌കെ എന്നിവിടങ്ങളില്‍ ആക്രമണമുണ്ടായതായി പാകിസ്ഥാനില്‍ മാദ്ധ്യമ റിപ്പോർട്ടുകളുണ്ട്. അതേസമയം പാകിസ്ഥാനിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും വിവരമുണ്ട്. ‘നീതി നടപ്പാക്കി, ജയ് ഹിന്ദ്’ എന്നാണ് എക്‌സില്‍ സൈന്യം ഈ സൈനിക നടപടിയെ കുറിച്ച് അറിയിച്ചത്. ഏപ്രില്‍ 22നാണ് 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ആക്രമണം ഉണ്ടായത്. ശേഷം ഇന്ത്യ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് അറിയിച്ചിരുന്നു.

സിന്ധു നദീജല കരാറില്‍ നിന്ന് പിന്മാറിയും പാകിസ്ഥാനിലേക്ക് പോകേണ്ട ജലം തടഞ്ഞും ഇന്ത്യ സൈനികപരമല്ലാത്ത തിരിച്ചടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നല്‍കിയിരുന്നു. മാത്രമല്ല പാക് പൗരന്മാരെ തിരികെ അയച്ചും ആശയവിനിമയമടക്കം നിർത്തലാക്കിയും നടപടി കടുപ്പിച്ചു. ഇതിനിടെയാണ് അല്‍പം മുൻപ് ഭീകരകേന്ദ്രങ്ങളില്‍ തിരിച്ചടി നല്‍കിയത്.

ഇന്ത്യയ്‌ക്ക് നേരെ തിരിച്ചടിയ്‌ക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചിട്ടുണ്ട്. അതിർത്തി മേഖലയില്‍ പാകിസ്ഥാൻ ഷെല്ലിംഗ് നടത്തുന്നതായാണ് വിവരം. ഉറിയിലാണ് കനത്ത ഷെല്ലിംഗ് നടക്കുന്നത്. ലാഹോർ, സിയാല്‍കോട്ട് വിമാനത്താവളങ്ങള്‍ പാകിസ്ഥാൻ അടച്ചു. ഈ മേഖലയില്‍ ജനങ്ങള്‍ക്ക് പാകിസ്ഥാൻ മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന. ജമ്മു കാശ്‌മീരിലും പഞ്ചാബിലുമടക്കമുള്ള വ്യോമസംവിധാനങ്ങള്‍ക്ക് ഇന്ത്യ സൈനിക നടപടിക്ക് പിന്നാലെ ജാഗ്രതാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.


STORY HIGHLIGHTS:India gave a strong response to Pakistan for the Pahalgam terror attack.