ഡല്‍ഹി: ചരിത്രത്തിലാദ്യമായി ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവൻ വിവാഹ വേദിയാകുന്നു. 74-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ സിആർപിഎഫ് വനിതാ സംഘത്തെ നയിച്ച സെൻട്രല്‍ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) അസിസ്റ്റന്റ് കമാൻഡന്റ്റ് പൂനം ഗുപ്തയാണ് വധു.
രാഷ്ട്രപതി ദ്രൗപദി മുർമു വിവാഹത്തിന് അനുമതി നല്‍കിയതോടെയാണ് അപൂർവ വിവാഹത്തിന് രാഷ്ട്രപതി ഭവൻ സാക്ഷിയാവുന്നത്. രാഷ്ട്രപതി ഭവനിലെ മദർ തെരേസ ക്രൗണ്‍ കോംപ്ലക്സിലായിരിക്കും വിവാഹം.
വിവാഹചടങ്ങില്‍ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാകും പ്രവേശനം ലഭിക്കുക. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്ത് വന്നിട്ടില്ല.
നിലവില്‍ രാഷ്ട്രപതി ഭവനില്‍ പേഴ്സണല്‍ സെക്യൂരിറ്റി ഓഫിസർ തസ്തികയിലാണ് മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ നിന്നുള്ള പൂനം ഗുപ്ത ജോലി ചെയ്യുന്നത്. ജമ്മുകശ്മീരില്‍ അസിസ്റ്റന്റ്റ് കമാൻഡന്റായ അവ്നീഷ് കുമാറാണ് വരൻ.
പൂനത്തിൻ്റെ ജോലിമികവില്‍ ആകൃഷ്ടയായ രാഷ്ട്രപതി ദ്രൗപതി മുർമു വിവാഹത്തിന് അനുമതി നല്‍കുകയായിരുന്നു.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ് പൂനം ഗുപ്ത. 2018ല്‍ യുപിഎസ്‌സി സിഎപിഎഫ് പരീക്ഷയില്‍ 81-ാം റാങ്കോടെയായിരുന്നു പാസായത്.
അച്ഛൻ രഘുവീർ ഗുപ്ത നവോദയ വിദ്യാലയത്തില്‍ ഓഫിസ് സൂപ്രണ്ടായി സേവനമനുഷ്ഠിക്കുന്നു. ബിഹാറിലെ തീവ്ര നക്സല്‍ ബാധിത മേഖലകളിലും പൂനം സേവനമനുഷ്ടിച്ചിട്ടുണ്ട്.
പ്രൊഫഷണല്‍ ചുമതലകള്‍ക്ക് പുറമേ, സ്ത്രീ ശാക്തീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളുമായി സമൂഹ മാധ്യമങ്ങളിലും പൂനം ഗുപ്ത സജീവ സാന്നിധ്യമാണ്.
STORY HIGHLIGHTS:For the first time in history, Rashtrapati Bhavan is becoming a wedding venue.