IndiaNews

ഉടമയറിയാതെ ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത് സൈനികന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ പിൻവലിച്ചു.

ഉടമയറിയാതെ ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത് സൈനികന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ പിൻവലിച്ചു.

കൃത്യമായ പരിശോധനകളില്ലാതെ ഡ്യൂപ്ലിക്കേറ്റ് സിം നല്‍കിയ എയർടെല്ലിന് വൻ പിഴയിട്ട് അധികൃതർ.

ദ്വീർഘകാലമായി എയർടെല്‍ സിം ഉപയോഗിക്കുന്ന സൈനികന്റെ എസ്.ബി.ഐ അക്കൗണ്ടില്‍ നിന്ന് 2,87,630 രൂപയാണ് ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത് തട്ടിയത്. ബാങ്ക് ഇടപാടുകളുമായി ബന്ധിപ്പിച്ചിരുന്ന എയർടെല്‍ കമ്ബനിയുടെ മൊബൈല്‍ നമ്ബരിന്റെ ഡ്യൂപ്ലിക്കേറ്റാണ് സൈനികൻ അറിയാതെ സംഘടിപ്പിച്ചത്. ഒരേ സമയം രണ്ട് നമ്ബരും ആക്ടീവായിരുന്നുവെന്നതാണ് തട്ടിപ്പിന് സൗകര്യമായത്.

ഡ്യൂപ്ലിക്കേറ്റ് എടുക്കാനായി നല്‍കിയ രേഖകള്‍ കൃത്യമാണോ എന്ന് പരിശോധിക്കാതെയാണ് കമ്ബനി സിം നല്‍കിയത്. ഈ സിം ഉപയോഗിച്ച്‌ വിവിധ പണമിടപാട് ആപ്പുകള്‍ വഴിയാണ് പണം തട്ടിയത്. സൈനികൻ ജമ്മു കശ്മീർ മേഖലയില്‍ സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് സംഭവം. തട്ടിപ്പ് നടന്നതറിഞ്ഞതിന് പിന്നാലെ സൈനികൻ എയർടെല്ലിന് പരാതി നല്‍കിയെങ്കിലും കമ്ബനി അധികൃതർ അത് നിരസിച്ചു. ഇതിന് പിന്നാലെയാണ് അല്‍മോറ ജില്ലാ ഉപഭോക്തൃ ഫോറത്തില്‍ സൈനികൻ പരാതി നല്‍കിയത്.

താൻ ഉപയോഗിച്ചിരുന്ന എയർടെല്‍ നമ്ബറിലുള്ള ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിച്ച്‌ പേടിഎം, എയർടെല്‍ മണി, സ്നാപ് ഡീല്‍, എംപൈസ എന്നിവ വഴി പണം പിൻവലിച്ചതായി സൈനികന്റെ പരാതിയില്‍ പറയുന്നു. അന്വേഷണത്തില്‍ എയർടെല്‍ ഡ്യൂപ്ലിക്കേറ്റ് സിം നല്‍കിയതാണ് തട്ടിപ്പിന് ഇടയാക്കിയതെന്ന് കണ്ടെത്തി. നഷ്ടപ്പെട്ട പണവും, നഷ്ടപരിഹാരവും, നിയമപോരാട്ടത്തിന് ചെലവായ പണവും എയർടെല്‍ നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ ഫോറം ഉത്തരവിട്ടു. എന്നാല്‍ ഇത് അംഗീകരിക്കാതെ എയർടെല്‍ ഉന്നത കോടതികളെ സമീപിച്ചു. തുടർന്ന് വിവിധ കോടതികളിലും സംസ്ഥാന ഉപഭോക്തൃ കമ്മീഷനിലും ദേശീയ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷനിലും (എൻ.സി.ഡി.ആർ.സി) വിചാരണ നടന്നു. ജില്ലാ ഫോറത്തിന്റെ ഉത്തരവ് ശരിവെച്ച എൻ.സി.ഡി.ആർ.സി സൈനികന് പലിശയടക്കം 4.83 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ എയർെടല്ലിനോട് ഉത്തരവിട്ടു.

തട്ടിപ്പ് നടത്തിയത് ഇങ്ങനെ

പേടിഎം, എയർടെല്‍ മണി, സ്നാപ് ഡീല്‍, എം പൈസ തുടങ്ങിയ പണമിടപാട് ആപ്പുകളുമായി സൈനികന് ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തിരുന്നു. ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് സ്വന്തമാക്കിയയാള്‍ ആപ്പുകളില്‍ കയറിയാണ് പണം പിൻവലിച്ചത്. 2017 മെയ് 21 നും 2017 മെയ് 27 നും ഇടയിലാണ് സൈനികന്റെ എസ്.ബി.ഐ അക്കൗണ്ടില്‍ നിന്ന് പണം പിൻവലിച്ചത്. ഈ സമയം സൈനികൻ ജമ്മുകശ്മീരിലെ ഗുരെസ് സെക്ടറിലായിരുന്നു. അവിടെ എയർടെല്‍ സിമ്മിന് സിഗ്നല്‍ ലഭ്യമായിരുന്നില്ല. അതിനാല്‍ തട്ടിപ്പ് നടക്കുന്നത് അറിഞ്ഞിരുന്നില്ല. പിന്നീട് മൊബൈല്‍ നെറ്റ്‍വർക്ക് പരിധിയിലെത്തിയപ്പോഴാണ് പണം പിൻവലിക്കപ്പെട്ടതിന്റെ നോട്ടിഫിക്കേഷൻ ലഭിക്കുന്നത്. സൈനികന്റെ സിം അദ്ദേഹമുണ്ടായിരുന്ന ജമ്മുകശ്മീരിലെ സെക്ടറില്‍ ആക്ടീവായിനില്‍ക്കുമ്ബോഴാണ് ബിഹാറിലെ നവദ ജില്ലയില്‍ നിന്ന് ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിച്ച്‌ പണം പിൻവലിക്കുന്നത്.

ഉത്തരാഖണ്ഡിലെ ജില്ലാ ഫോറത്തിന്റെ അന്വേഷണത്തില്‍ ഡ്യൂപ്ലിക്കേറ്റ് സിം നല്‍കിയതില്‍ നിരവധി പൊരുത്തക്കേടുകള്‍ കണ്ടെത്തി. ആദ്യ സിം നല്‍കിയപ്പോള്‍ സ്വീകരിച്ച രേഖകളില്‍ പരാതിക്കാരന്റെ ഫോട്ടോ,ഐ.ഡി കാർഡ് എന്നിവയാണുള്ളത്. എന്നാല്‍ ഡ്യൂപ്ലിക്കേറ്റ് സിം നല്‍കിയപ്പോള്‍ കമ്ബനി സ്വീകരിച്ച രേഖകളിലുള്ളയാളുടെ പടവും, ഐ.ഡികാർഡുകളും മറ്റൊരാളുടേതായിരുന്നു. ഡ്യൂപ്ലിക്കേറ്റ് സിം നല്‍കുമ്ബോള്‍ ആദ്യം സിം നല്‍കിയപ്പോള്‍ സമർപ്പിച്ച രേഖകളുമായി സാമ്യമുണ്ടോ എന്ന് പരിശോധിക്കണെമന്നതാണ് വ്യവസ്ഥ. എന്നാല്‍ എയർടെല്‍ അത് പാലിച്ചില്ലെന്ന് കണ്ടെത്തിയാണ് ജില്ലാ ഉപഭോക്തൃ ഫോറം എയർടെല്ലിന് പിഴയിട്ടത്. ആ ഉത്തരവാണ് എൻ.സി.ഡി.ആർ.സി ശരിവെച്ചത്.

STORY HIGHLIGHTS:Lakhs were withdrawn from the soldier’s bank account by taking a duplicate SIM without the owner’s knowledge.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker